Sunday, 3 April 2011

വര്‍ഷത്തോളം നീണ്ട തയാറെടുപ്പിന്റെ ഫലമാണ് ക്രിക്കറ്റ് ലോകകപ്പെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ഈ നേട്ടം മഹത്തരമാണെന്നും മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണി പറഞ്ഞു. ഈ മാസം എട്ടിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനാല്‍ ആഘോഷത്തിന് സമയം കുറവാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
'മഹത്തായ നേട്ടമാണ് നമ്മുടേത്. ഒന്നര വര്‍ഷം മുമ്പ് ലോകകപ്പിനായി ലക്ഷ്യമിട്ട് തുടങ്ങിയിരുന്നു' -ധോണി പറഞ്ഞു.
പ്രമുഖ താരങ്ങള്‍ ഫോം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു; ഒപ്പം അവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനും. വലിയ വെല്ലുവിളിയായിരുന്നു അത്. ടീമിലെ എല്ലാവര്‍ക്കും വേണ്ടി കിരീടം നേടാന്‍ ആഗ്രഹിച്ചെന്നും ധോണി വെളിപ്പെടുത്തി.
ലോകകപ്പ് നേടാനുള്ള രഹസ്യതന്ത്രങ്ങള്‍ എന്തായിരുന്നെന്ന് ധോണി വെളിപ്പെടുത്തിയിട്ടില്ല.
മൂന്ന്-നാല് വര്‍ഷമായി ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ടെന്നിസിലും ഹോക്കിയിലും ഫുട്ബാളിലും ഇന്ത്യ മികച്ചുനില്‍ക്കുന്നു. എന്നാല്‍, ക്രിക്കറ്റിനാണ് രാജ്യത്ത് മുന്‍തൂക്കമെന്നും ധോണി പറഞ്ഞു.
ടൂര്‍ണമെന്റിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്ങിനെ ധോണി മതിയാവോളം പ്രശംസിച്ചു. യുവരാജിന് മുമ്പേ ബാറ്റിങ്ങിന് താന്‍ ഇറങ്ങാനുള്ള തീരുമാനം കടുപ്പമേറിയതായിരുന്നെന്ന് ധോണി പറഞ്ഞു. ഈ നീക്കം പരാജയമായിരുന്നെങ്കില്‍ വിമര്‍ശം ഉറപ്പായിരുന്നു. 'യുവരാജ് മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ നേരത്തേ ബാറ്റ് ചെയ്ത് പരാജയപ്പെട്ടെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമായിരുന്നു.'
ഗംഭീറും താനും ഏറെ നാളായി ഒരുമിച്ച് ക്രീസില്‍ ഇല്ലായിരുന്നെങ്കിലും പരസ്‌പര ധാരണയോടെ കളിക്കാനായി.
വാംഖഡെ സ്‌റ്റേഡിയത്തില്‍ കാണികള്‍ നല്‍കിയ പിന്തുണക്കും ധോണി നന്ദിപറഞ്ഞു.
പിച്ചിന്റെ സ്വഭാവം കാരണമാണ് ആര്‍. അശ്വിന് പകരം എസ്. ശ്രീശാന്തിനെ കളിപ്പിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തി. ട്വന്റി20 ലോകകപ്പ് വിജയവുമായി പുതിയ നേട്ടത്തെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

 

No comments:

Post a Comment