Sunday, 27 March 2011

ഖത്തറില്‍ ജോലിക്കെത്തിയ മലയാളിക്ക് സൗദി മരുഭൂമിയില്‍ നരകയാതന





ദോഹ: ഖത്തറില്‍ ജോലിക്കെത്തിയ മലയാളി ഒരു മാസമായി സൗദിയിലെ മരുഭൂമിയില്‍ നരകയാതനകള്‍ക്ക് നടുവില്‍ കഴിയുന്നു. ഫിബ്രവരി ഒമ്പതിനാണ് കണ്ണൂര്‍ ജില്ലയിലെ പെരുമുണ്ടേരി പാലക്കണ്ടി ശാരദ കോട്ടേജില്‍ കെ. പി. ജലാലുദ്ദീന്‍(42) പാചകക്കാരന്റെ വിസയില്‍ ഖത്തറില്‍ എത്തിയത്. അയല്‍ക്കാരായ ചെറിയത്ത് തായല്‍ ബഷീര്‍, മുഷാബ മുസ്തഫ എന്നിവരാണ് വിസ നല്‍കിയത്.

ഫിബ്രവരി ഒമ്പതിന് സുഖമായി ഖത്തറില്‍ എത്തിയ വിവരം ഭാര്യ ഷാഹിദയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചത് ഫിബ്രവരി പതിനഞ്ചിനാണ് അപ്പോള്‍ ജലാലുദ്ദീന്‍ സൗദിയിലെ ഏതോ മരുഭൂമിയിലാണെന്നും കൂടെയുള്ള മഹാരാഷ്ട്രക്കാരന്റെ മൊബൈലില്‍ നിന്നാണ് വിളിക്കുന്നതെന്നും, ഈ മരുഭൂമിയില്‍ ആഹാരവും വെള്ളവും ഇല്ലാതെ ഒട്ടകത്തെ മേയ്ക്കലാണ് ജോലിയെന്നും പറഞ്ഞ് ടെലിഫോണ്‍ കട്ടായി. തിരിച്ച് ആ നമ്പറില്‍ വിളിച്ചപ്പോള്‍ ടെലിഫോണ്‍ കിട്ടിയിരുന്നില്ല. രണ്ട് ദിവസതിന് ശേഷം ലൈന്‍ കിട്ടിയപ്പോള്‍ മഹാരാഷ്ട്രക്കാരനാണ് എടുത്തത്. അയാള്‍ മറാത്തി ഭാഷയില്‍ പറഞ്ഞത് മനഃസ്സിലാക്കാന്‍ കഴിയാഞ്ഞതിനാല്‍ കാര്യങ്ങള്‍ വ്യക്തമായില്ല.

ഈ സാഹചര്യത്തില്‍ ജലാലുദ്ദീന്റെ കുടുംബം സൗദിയില്‍ ഉള്ള നാട്ടുകാരന്‍ നൗഷാദ് ചാലിലിനെ വിളിച്ചു വിവരം പറഞ്ഞു. നൗഷാദ് നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ. ആര്‍. അജിത്തുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. നൗഷാദ് തന്ന നമ്പറില്‍ പല പ്രാവശ്യം വിളിച്ചതിന് ശേഷം മഹാരാഷ്ട്രക്കാരനെ ലൈനില്‍ കിട്ടി. മഹാരാഷ്ട്രക്കാരന്റെ ആവശ്യപ്രകാരം മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് ചെയ്തു കൊടുത്തതിനു ശേഷമാണ് ജലാലുദ്ദീനുമായി സംസാരിക്കാന്‍ അവസരം കിട്ടിയത്. ഇപ്പോള്‍ വളരെ ദയനീയമായ സ്ഥിതിയിലാണ് എന്നാണ് ജലാലുദ്ദീന്‍ പറഞ്ഞത്.

കുബൂസും അച്ചാറുമാണ് ആഹാരം. ഒരു ദിവസത്തെ ആവശ്യത്തിനായി ഒരു ബക്കറ്റു വെള്ളം മാത്രമാണ് തരുന്നത്. അതിനാല്‍ ഇതുവരെയും കുളിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസം കൂടുമ്പോള്‍ പ്രായം കുറഞ്ഞ ഒരു അറബിപയ്യന്‍ വെള്ളവും കുബൂസും ഒട്ടകത്തിനുള്ള സാധനങ്ങളും ആയി എത്തും. അകാരണമായി ചൂരല്‍ ഉപയോഗിച്ച് തല്ലുന്നതും ഈ അറബി പയ്യന്റെ വിനോദമാണ്.

നാരിയ എന്ന സ്ഥലത്തിനടുത്താണ് ഈ മരുഭൂമി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാഷ അറിയാത്തതിനാല്‍ മഹാരാഷ്ട്രകാരന്‍ പറയുന്നത് മനഃസ്സിലാക്കാന്‍ കഴിയാത്തതുമൂലം അദ്ദേഹത്തില്‍ നിന്നും പീഢനം അനുഭവിക്കേണ്ടി വരുന്നു.

വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ പിതാവായ ജലാലുദ്ദീനെ ഈ നരകയാതനയില്‍ നിന്നും രക്ഷിക്കണം എന്നഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ നവയുഗം സാംസ്‌കാരിക വേദി ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും ജലാലുദ്ദീനെ അന്വേഷിച്ച് കണ്ടെത്തി രക്ഷപെടുത്തുന്നതിനുമായി നിസാര്‍ ചാലിലിന്റെ പേരില്‍ അധികാര പത്രം നല്‍കിയിട്ടുണ്ട്. നിസാര്‍ ചാലിലും സഹപ്രവര്‍ത്തകനും ജലാലുദ്ദീനെ അന്വേഷിച്ച് നാരിയയിലേക്ക് പോയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിനായി നിരന്തരം എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0502195758, 0500347800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

No comments:

Post a Comment