Tuesday, 29 March 2011

ലണ്ടന്‍: മഹാത്മാഗാന്ധി സ്വവര്‍ഗപ്രേമിയും വംശവെറിയനുമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകം വിവാദത്തിലേക്ക്. 'ന്യൂയോര്‍ക്ക് ടൈംസ്' പത്രത്തിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ ജോസഫ് ലെവിവെല്‍ഡ് രചിച്ച 'ഗ്രേറ്റ് സോള്‍: മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിലാണ് വിവാദപരാമര്‍ശങ്ങളുള്ളത്. ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്‍ എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമല്ല.

ദക്ഷിണാഫ്രിക്കന്‍ വാസക്കാലത്തെ അടുത്ത കൂട്ടുകാരന്‍ ഹെര്‍മന്‍ കാലെന്‍ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്‍മന്‍ ജൂതവംശജനായിരുന്ന കാലെന്‍ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-'10 കാലത്തു ഗാന്ധിയും കാലെന്‍ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.

കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്‍ ഭാര്യ കസ്തൂര്‍ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്‍ബാഷ് സൗജന്യമായി നല്‍കിയ ആയിരമേക്കര്‍ ഭൂമിയിലായിരുന്നു. കാലെന്‍ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്‍ അനുമാനിക്കുന്നത്. ഒരു കത്തില്‍ ഗാന്ധി ഇങ്ങനെ എഴുതിയിരിക്കുന്നു:

'എത്ര സമ്പൂര്‍ണമായാണ് താങ്കള്‍ എന്റെ ശരീരത്തിന്റെ ഉടമസ്ഥത കൈയടക്കിയിരിക്കുന്നത്? ആരോടോ ഉള്ള പ്രതികാരമാണ് എനിക്ക് ഈ അടിമത്തം.' കത്തുകളില്‍ തന്റെയും കൂട്ടുകാരന്റെയും പേരുകള്‍ പരാമര്‍ശിക്കുന്നതിനു പകരം രഹസ്യപദങ്ങളാണു ഗാന്ധി ഉപയോഗിച്ചിരിക്കുന്നത്. തന്നെ 'ഉപരിസഭ' എന്നും കാലെന്‍ബാഷിനെ 'അധോസഭ' എന്നുമാണ് ഗാന്ധി വിശേഷിപ്പിക്കുന്നത്.

'ഒരു സ്ത്രീയെയും ആഗ്രഹപൂര്‍വം നോക്കരുതെ'ന്ന് ഗാന്ധി 'അധോസഭ'യോട് അപേക്ഷിക്കുന്നുണ്ട്. 'ലോകം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പരസ്​പരം കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കണ'മെന്നും ഇരുവരും നിശ്ചയിക്കുന്നു-പുസ്തകത്തില്‍ പറയുന്നു. 1914ല്‍ ഗാന്ധി ഇന്ത്യയിലേക്കു പോന്നതോടെ ഇരുവരും പിരിഞ്ഞെങ്കിലും ആശയവിനിമയങ്ങള്‍ തുടര്‍ന്നിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ക്കെതിരെ ഗാന്ധിജി വംശവെറിയന്‍ സമീപനമാണു കൈക്കൊണ്ടിരുന്നതെന്ന ആരോപണവും പുസ്തകത്തിലുണ്ട്. 'കാഫിറുകള്‍' എന്നാണ് അദ്ദേഹം ഒരിക്കല്‍ കറുത്ത വംശജരെ പരാമര്‍ശിച്ചു പറഞ്ഞെതെന്നു പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment