Thursday, 31 March 2011

കേളകം (കണ്ണൂര്‍): ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ആദിവാസി യുവാവിനെ ബുധനാഴ്ച കാലത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഇടവന ബാലനെ (31)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്പായത്തോട് ആറാം വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റാണ് ബാലന്‍. മൂന്ന് വര്‍ഷം മുമ്പ് സി.പി.എം. വിട്ട് കോണ്‍ഗ്രസ്സിലെത്തിയ ബാലന് നേരത്തെയും സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ അക്രമം കാണിച്ച ബാലനെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രാദേശിക സി.പി.എം. നേതാക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. പേരാവൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ മദ്യപിച്ചെത്തിയ ബാലന്‍ കീറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ബാലനും സി.പി.എം. പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. പിന്തിരിഞ്ഞ ബാലന്‍ വീട്ടിലെത്തി വാക്കത്തിയുമായി വീണ്ടും സ്ഥലത്തെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ് കൂടുതല്‍ സി.പി.എം. പ്രവര്‍ത്തകരെത്തി. ബാലനെ കീഴ്‌പ്പെടുത്തിയ സംഘം ഉടുമുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേളകം എ.എസ്.ഐ. കെ. രാജനും സംഘവുമാണ് ബാലനെ കെട്ടഴിച്ച് വീട്ടില്‍ കൊണ്ടുവിട്ടത്.

രാത്രി 11 മണിക്ക് ബാലന്‍ ഉറങ്ങുന്നത് കണ്ടതായി സഹോദരന്‍ രാജന്‍ പറയുന്നു. ബുധനാഴ്ച രാവിലെ ബാലന്റെ വീട്ടിലെത്തിയ അമ്മയാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രി ബാലന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരീരത്തിലാകെ അടിയേറ്റ പാടുകളും ചതവുകളുമുണ്ട്.

ബാലനെ കൊന്ന് കെട്ടിതൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം നിലത്തിറക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്‌പെഷല്‍ തഹസില്‍ദാര്‍ എം. ചെന്ന്യപ്പ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂര്‍ എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ, പേരാവൂര്‍ സി.ഐ. സി. ചന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

കേളു-അമ്മിണി ദമ്പതിമാരുടെ മകനാണ് ബാലന്‍. ഭാര്യ: ശോഭ അഞ്ച് മാസം ഗര്‍ഭിണിയാണ്. മക്കള്‍: അപര്‍ണ, അനുപമ. സഹോദരങ്ങള്‍: രാജന്‍, സന്തോഷ്.

No comments:

Post a Comment